
കോഴിക്കോട്: ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. ഭരണ തുടർച്ച ഉണ്ടാകുമെന്നും ബേപ്പൂരിൽ അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുന്നു എന്നും റിയാസ് ആരോപിച്ചു. കൂടാതെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അതായിരുന്നില്ല അവസ്ഥ. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല. മുമ്പ് അതുണ്ടായിരുന്നു. സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു ക്ലാസ് മുറികൾ ഹൈടെക് ആവുന്നു. ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥ എന്നും റിയാസ് പറഞ്ഞു.
കേരളം പോളിങ് ബൂത്തിൽ
2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതി നിര്‍ണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടർച്ച തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യം. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണത്തിലേക്ക് തിരികെ എത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam