
തിരുവനന്തപുരം : സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറേറിയവും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.
വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തി വരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ തീരുമാനം. സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമര സമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സർക്കാർ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇതിനിടെ സർക്കാർ മുഖം തിരിഞ്ഞ് നിന്നപ്പോൾ സ്വന്തം നിലയിൽ ആശാ പ്രവർത്തകർക്ക് ഓണറേറിയം കൂട്ടി നൽകാൻ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയിൽ വെച്ച് ആദരിക്കും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരമാവധി പരിഗണിച്ചെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam