
ദില്ലി: ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് ല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്.
കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam