ഇനി എങ്ങോട്ട്? അരിക്കൊമ്പന്‍ ദൗത്യത്തിൽ സർക്കാർ തീരുമാനം നിർണായകം, ആശങ്കയൊഴിയാതെ പറമ്പിക്കുളം

By Web TeamFirst Published Apr 18, 2023, 9:55 AM IST
Highlights

ആനയുടെ അരിപ്രേമം തന്നെയാണ് പറമ്പിക്കുളത്തുകാരെ പേടിപ്പിക്കുന്നത്. പറമ്പിക്കുളം നെല്ലിയാമ്പതി മേഖലകളിൽ നിരവധി ആനക്കൂട്ടമുണ്ട്.

കൊച്ചി/പാലക്കാട് : അരിക്കൊമ്പന്‍ ദൗത്യത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സർക്കാർ തീരുമാനം നിർണായകമാകും. ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. മൂന്ന് സ്ഥലങ്ങൾ കൂടി സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാൻ സർക്കാർ ഹൈക്കോടതിയിൽ കൂടുതൽ സമയം ചോദിച്ചേയ്ക്കും.

അനിശ്ചിതത്വങ്ങളുടെ ആനക്കഥയാണ് അരിക്കൊമ്പൻ്റെ ട്രാസ്ഫർ. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് കോടനാട്ടെ കൂട്ടിലടയ്ക്കാൻ ആദ്യം തീരുമാനിച്ചു. ആനപ്രേമികൾ ഇടപെട്ടതോടെ, അരിക്കൊമ്പൻ ഹൈക്കോടതി കയറി. വിദഗ്ധ സമിതി വന്നു. പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദേശിച്ചു. ഇതോടെ പറമ്പിക്കുളം, നെല്ലിയാമ്പതി, മുതലമട പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായി. ആനയുടെ അരിപ്രേമം തന്നെയാണ് പറമ്പിക്കുളത്തുകാരെ പേടിപ്പിക്കുന്നത്. പറമ്പിക്കുളം നെല്ലിയാമ്പതി മേഖലകളിൽ നിരവധി ആനക്കൂട്ടമുണ്ട്. ഇവർ പുതുതായി വരുന്ന അരിക്കൊമ്പനെ ആക്രമിക്കാൻ സാധ്യതയുണ്ട്. സുരക്ഷിത സ്ഥാനം തേടി, അരിക്കൊമ്പൻ ജനവാസ മേഖലകളിലേക്ക് എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

വാഴച്ചാലുമായി അതിരിടുന്ന മുതുവരചാലിലേക്ക് ആനയെ മറ്റാനായിരുന്നു പ്ലാൻ. നാട്ടുകാരും നെന്മാറ എംഎൽഎയും കോടതി കയറിയതോടെ, ഉചിതമായ സ്ഥലം സർക്കാരിന് തീരുമാനിക്കാം എന്നു കോടതി പറഞ്ഞു. സർക്കാർ സുപ്രീം കോടതിയിൽ പോയി. വിദഗ്ദ്ധ സമിതി തീരുമാനത്തിൽ ഇടപെടാൻ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ, ആശങ്ക പറമ്പിക്കുളത്ത് തന്നെ. അല്ലെങ്കിൽ തേക്കടിയോ മറ്റൊരു പുനരധിവാസ കേന്ദ്രമോ സർക്കാർ മുന്നോട്ട് വയ്ക്കണം. ഇതുവരെ അങ്ങനെയൊരു ചർച്ച ഉണ്ടായില്ല എന്നതാണ് റിപ്പോർട്ടുകൾ. 

Read More : അരിക്കൊമ്പൻ കേസിൽ കേരളത്തിന് തിരിച്ചടി, ഹർജി സുപ്രീം കോടതി തള്ളി

click me!