
തിരുവനന്തപുരം: സംസ്ഥാനത്തെ ആശ പ്രവർത്തകർക്ക് ആശ്വാസം. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കൽ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്‍റീവിലെ കുടിശ്ശികയും കൊടുത്തു തീർത്തു. അതേസമയം സമരക്കാർ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും പറഞ്ഞു.
സമരത്തോട് തുടക്കം മുതൽ മുഖം തിരിച്ച സർക്കാരാണ് ഒടുവിൽ ആശാമാരുടെ ആവശ്യങ്ങളിലൊന്ന് അംഗീകരിക്കുന്നത്. കുടിശ്ശികയൊന്നും സംസ്ഥാന സർക്കാർ നൽകാനില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് തടസ്സം എന്നുമായിരുന്നു ആരോഗ്യ മന്ത്രിയടക്കം ആദ്യം നിലപാട് എടുത്തത്. സമരം 15 ദിവസം പിന്നിട്ടപ്പോൾ ഓണറേറിയത്തിലെ രണ്ട് മാസത്തെ കുടിശ്ശിക നൽകി. സഹനസമരം പതിനെട്ട് ദിവസം പിന്നിടുമ്പോൾ ജനുവരി മാസത്തെ കുടിശ്ശികയും നൽകി. ഇൻസെൻറീവിലെ കുടിശ്ശികയും ഒപ്പം അനുവദിച്ചു.
കുടിശ്ശിക തീർത്തത് ഔദാര്യമല്ലെന്ന് സമരസമിതി പ്രതികരിച്ചു. ഓണറേറിയം കൂട്ടുന്നതടക്കം പ്രധാന ആവശ്യങ്ങളിൽ ഇപ്പോഴും തീരുമാനാമാകാത്തതിനാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമിതി നേതാവ് എഎം ബിന്ദു പ്രതികരിച്ചു. ഇതിനിടെ ആശാമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസിൻറെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറോളം സംഘർഷമുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam