821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്. ചാർട്ടേർഡ് വിമാനങ്ങളിലായി രണ്ട് ലക്ഷം പേരെങ്കിലും എത്തും എന്നാണ് കരുതുന്നത്.
തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധം വ്യാപകമായതോടെ ഇളവിനായി സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. ഭേദഗതിയോടെ തിങ്കളാഴ്ച ഉത്തരവ് പുതുക്കി ഇറക്കിയേക്കും. വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പെയിഡ് ക്വാറന്റീൻ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. 821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്.
ഇത്രയും വിമാനങ്ങളിൽ രണ്ട് ലക്ഷത്തോളം പേരെത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതിൽ നല്ല ശതമാനം രോഗികളാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഇവരെത്തിയാലുള്ള രോഗവ്യാപന തോത് സർക്കാരിനെ കൂടുതൽ ആശങ്കപ്പെടുത്തി. ഇതാണ് കൊവിഡ് പരിശോധ നിർബന്ധമാക്കാൻ ഒരുങ്ങിയത്. പക്ഷെ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും പ്രതിപക്ഷത്തിനും പ്രവാസി സംഘടനകൾക്കും സർക്കാരിനെതിരെയുള്ള ആയുധമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവിനുള്ള സാധ്യതകൾ തേടുന്നത്.
ഗൾഫ് നാടുകളിലെ അംബാസിഡർമാർക്ക് സർക്കാർ നേരത്തെ കത്തയച്ചിരുന്നൂു. ഈ കത്ത് എന്തൊക്ക സൗകര്യങ്ങൾ കൊവിഡ് പരിശോധനക്കായി ഓരോ രാജ്യത്തും ഉണ്ട് എന്നറിയാനായിരുന്നു. പല രാജ്യങ്ങളിലും കൊവിഡ് പരിശോധന സംവിധാനം ഇല്ലെന്ന പരാതി പ്രവാസികൾ ഉയർത്തിയിരുന്നു.