
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിലും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചുമെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു.
കെ ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ മതാടിസ്ഥാനത്തിൽ ചേരി തിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ചേരിതിരിവുണ്ടാക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥർക്കിടയിലെ സാഹോദര്യം തകർക്കാൻ ശ്രമിച്ചു. മൊബൈലുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ അന്വേഷണത്തിനായി കൈമാറിയതെന്നും ഉത്തരവിൽ പറയുന്നു.
പ്രശാന്തും ഗോപാലകൃഷ്മനും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിൻ്റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി. ഇരുവരും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നും തന്റെ വിശദീകരണം കേൾക്കാതെയാണ് നടപടിയെന്ന് എൻ പ്രശാന്ത് ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.
Read More : പ്രശാന്തും ഗോപാലകൃഷ്ണനും പക്വത കാണിച്ചില്ല, മുളയിലേ നുള്ളണം: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ ചീഫ് സെക്രട്ടറി
വീഡിയോ സ്റ്റോറി കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam