
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ സ്ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. അല്ലെങ്കിൽ ശരീരം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ എല്ലാവർക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് ആരംഭിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള 350 ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറർ വി ജി പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ട്രഷറർ ഡോ. അചൽ ശ്രീവാസ്തവ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ, ന്യൂറോളജി വിഭാഗം പ്രൊഫ. ഡോ. പി എൻ സൈജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി, എൻ സി ഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ കെ ഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാൻലി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam