Covid Kerala : കൊവിഡ് ഭീതി ഒഴിയുന്നു; കേരളത്തിന് ഇളവുകളുടെ കാലം, തീയറ്ററും ബാറും ഹോട്ടലും ഹൗസ് ഫുള്ളാക്കാം

By Web TeamFirst Published Feb 28, 2022, 1:03 AM IST
Highlights

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ (Covid 19 Relaxation) കൂടുതൽ ഇളവുകളുടെ കാലം. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്കും പ്രവേശനം അനുവദിച്ചു. തിയേറ്ററുകൾക്ക് പുറമെ ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓഫ്‌ലൈനായി നടത്താം. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാൻ അനുവാദമുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കി.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്നലെ സംസ്ഥാനത്ത് 2524 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 3 മരണങ്ങളാണ് ഏറ്റവും പുതുതായി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 961, കൊല്ലം 253, പത്തനംതിട്ട 277, ആലപ്പുഴ 283, കോട്ടയം 379, ഇടുക്കി 425, എറണാകുളം 881, തൃശൂര്‍ 522, പാലക്കാട് 296, മലപ്പുറം 330, കോഴിക്കോട് 423, വയനാട് 287, കണ്ണൂര്‍ 106, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,00,092), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,41,068) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,83,148) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 34 ശതമാനം (5,19,843) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,72,052) ഫെബ്രുവരി 20 മുതല്‍ 26 വരെയുള്ള കാലയളവില്‍, ശരാശരി 48,256 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

click me!