
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് നേരെത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പാലക്കാട്ടെ പ്രത്യേക കോടതി ഉത്തരവിട്ടത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനപരിശോധിക്കാനോ തിരുത്താനോ കീഴ്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടികാട്ടിയിരുന്നു.
മധു കൊലക്കേസിൽ സാക്ഷിപ്പട്ടികയിലുള്ള മധുവിൻ്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീ ഭർത്താവ് മുരുകൻ എന്നിവരെ നാളെ വിസ്തരിക്കും. മധുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതിന് ചികിത്സ നൽകിയിരുന്നതായും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. മൂന്നു പേരെയും ഒരുമിച്ചാണ് വിസ്തരിക്കുക.
ഇതു കൂടാതെ പ്രദേശവാസികളായ 44 മുതൽ 47 വരെയുള്ള സാക്ഷികളെയും വിസ്തരിക്കും. മധുവിനെ മുക്കാലി ജംഗ്ഷനിൽ വെച്ച് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. കൂറുമാറിയ 29 -ാം സാക്ഷി സുനിൽകുമാറിനെതിരായ ഹർജിയും ഇന്ന് പരിഗണിക്കും. സുനിൽകുമാറിൻ്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് കഴിഞ്ഞ ദിവസം ഡോക്ടർ മൊഴി നൽകിയിരുന്നു.
രൂപേഷിനെ യുഎപിഎ ചുമത്തിയ സംഭവം: കേരളത്തിൻ്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
ദില്ലി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഹൈക്കോടതി റദ്ദാക്കിയ യുഎപിഎ പുനസ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപടെലിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam