
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ (കഴിഞ്ഞ 30 ന് മരിച്ച ആൾ) സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാകാമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നു.
Also Read: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു: ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
സ്വകാര്യ ആശുപത്രിയിലാണ് രോഗികൾ ഉള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാകുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിക്ക് കോഴിക്കോട് തോട്ടങ്ങളുണ്ട്. അവിടെ അദ്ദേഹം പോയിരുന്നു. പരിശോധനങ്ങൾക്ക് ശേഷമേ ഉറവിടം കണ്ടെത്താൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി. രോഗികളെ കൊണ്ടുവന്ന വാഹനങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും രോഗം സ്ഥിരികരിച്ച വ്യക്തികളുടെ സ്ഥലത്തിന്റെ 5 കിലോ മീറ്റർ ചുറ്റള്ളവിൽ കണ്ടെൻമെന്റ് സോൺ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
168 പേരാണ് മരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരും രണ്ടാമത്തെ കേസില്‍ 10 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. അവരുടെ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam