
തിരുവനന്തപുരം: നിയമസഭ നടപടികള്‍ തുടരുന്നതിനിടെ താന്‍ സംസാരിക്കുന്നത് തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ ആക്രോശിച്ച് കോങ്ങാട് എംഎല്‍എ എ ശാന്തകുമാരി. ''അവിടെയിരിക്ക്, ഞാന്‍ പറയട്ടെ...'' എന്ന് പറഞ്ഞു കൊണ്ടാണ് ശാന്തകുമാരി കഴിഞ്ഞദിവസത്തെ പ്രതിപക്ഷ ബഹളത്തെ നേരിട്ടത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍, കേന്ദ്രധനകാര്യമന്ത്രിയെ കാണാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല തുടങ്ങിയ കാര്യങ്ങളാണ് ശാന്തകുമാരി പ്രസംഗത്തില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ഞെട്ടിച്ച പുലിക്കുട്ടിയെന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ വീഡിയോ മന്ത്രി ആര്‍ ബിന്ദു പങ്കുവച്ചു.
'നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടല്‍ സ്ത്രീശബ്ദത്തില്‍ ആയിരുന്നു എന്നതില്‍ അഭിമാനിക്കുവെന്നാണ് ബിന്ദു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ''ശാന്തകുമാരിയാണ് സഭയില്‍ വാക്കുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച് പ്രതിപക്ഷത്തിനെ ഞെട്ടിച്ചത്. ശാന്തകുമാരി പുലിക്കുട്ടി. അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍. പറയേണ്ടത് പറയണ്ട പോലെ പറഞ്ഞ മിടുക്കിന്.'' -ആര്‍ ബിന്ദു പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ശാന്തകുമാരി നടത്തിയത്. കോണ്‍ഗ്രസിന്റെ നേര്‍ച്ച കാളയാണ് മാത്യുകുഴല്‍ നാടനെന്നും ശാന്തകുമാരി ആവര്‍ത്തിച്ച് പറഞ്ഞു. ''എന്തു ഏതും വിളിച്ച് പറയുകയാണ് മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനെന്ന വ്യാമോഹിച്ചാണ് മാത്യു കുഴല്‍നാടനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍ വീട് നിര്‍മ്മിക്കാനെന്ന വ്യാജേന വാങ്ങിയ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.'' അവ പരിശോധന വിധേയമാക്കണമെന്നും ശാന്തകുമാരി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിക്കാത്തവരാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. സിപിഐഎമ്മിന് നേരെ മാത്രം ശബ്ദമുയര്‍ത്തുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും ശാന്തകുമാരി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി അന്വേഷണത്തിനെതിരെ പ്രതിരോധവുമായി എൽഡിഎഫ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...