
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചെന്ന് സംശയം. കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയിക്കുന്നത്. ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു. യുവി ഇൻഡക്സ് ഉയർന്ന മൂന്നാറിൽ അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുനലൂരിൽ സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് പൊതുജനം സ്വയം ലോക്ഡൗൺ പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെൽഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേബി ഫിലിപ്പിന് സൂര്യാഘാതമേറ്റെന്നാണ് സംശയം. എൺപത്തഞ്ചുകാരനായ ബേബിയെ കൃഷിയിടത്തിൽ വെയിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് പട്ടാമ്പയിൽ വയോധികൻ മരിച്ചതും സൂര്യാഘാതമേറ്റെന്നാണ് സംശയം. പുലാമന്തോൾ സ്വദേശി ബഷീറിനെ വീട്ടുവളപ്പിലാണ് വീണ് കിടക്കുന്നനിലയിൽ കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് താമരശേരിയിൽ ആശാരിപ്പണിക്കാരനായ യുവാവിന്‍റെ കൈകളിൽ കുമികൾ പൊങ്ങി. മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റതും ജോലിക്കിടെയാണ്. കോഴിക്കോട് പന്നിക്കോടിൽ ബൈക്ക് യാത്രികന്റെ കൈകളിലും കാലിലും പൊള്ളലേറ്റു. ഇടുക്കിയിൽ മുട്ടത്തും പെരുമറ്റത്തുമായി രണ്ട് പേർക്ക് പൊള്ളലേറ്റു. കിളിമാനൂരിൽ ഹരിത കർമ സേനാഗത്തിന് സൂര്യാതപമേറ്റു. പഴയ കുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്ക് ടൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. കനത്തചൂടിൽ കോട്ടയം വൈക്കത്ത് ഒരു പശു ചത്തു.
സംസ്ഥാനത്ത് താപനില രൂക്ഷമായതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പൊതുയിടങ്ങളിൽ പരമാവധി തണ്ണൂീർപന്തലുകൾ ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് പ്ലാൻ തയ്യാറാക്കി നടപടികളിലേക്ക് കടക്കാനും നിർദ്ദേശമുണ്ട്. നാളെ വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. നാല് സ്റ്റേഷനുകളിൽ യുവി വികരണതോത് ഗുരുതര നിലയിലാണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങാനേശ്ശരി, മൂന്നാർ സ്റ്റേഷനുകളിലാണ് ഓറഞ്ച് അലർട്ട്.
തണുപ്പ് തേടി മൂന്നാറിലെത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റന്നാളോടെ ഈ വേനൽക്കാലത്തെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നീണ്ട് നിൽക്കുന്ന വേനൽമഴയ്ക്ക് ഇനി സാധ്യതയുണ്ട്. ബുധനാഴ്ച നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുമുണ്ട്. ഒപ്പം കാറ്റിനും ഇടിമിന്നിലിനും കൂടി സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മഴ ശക്തിയായി പെയ്ത് താപനില താഴുന്നത് വരെ ജാഗ്രതകളിൽ വിട്ടുവീഴ്ചയരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam