
കൊച്ചി: സിൽവർ ലൈൻ (Silver Line) പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ തീരുമാനം സിൽവർ ലൈൻ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം. സർക്കാർ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അപ്പീലിലുണ്ട്.
പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്. സർവ്വേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു. പദ്ധതിക്കായി ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും സർക്കാർ അപ്പീലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഡിപിആറിനെ കുറിച്ച് ചോദിക്കരുത്'
ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിർദ്ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർ ലൈനിനെതിരായ ഹർജിയിൽ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമർശങ്ങള്‍ ഹർജിയുടെ പരിഗണനാ പരിധി മറികടന്നാണെന്നും സർക്കാർ പറയുന്നു. ഈ സാഹചര്യത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിർബന്ധിക്കരുതെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവ്വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം; സിൽവർ ലൈനിൽ അപ്പീലുമായി സർക്കാർ
അതിനിടെ ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ റെയിലിനെ പിന്തുണയ്ക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. എങ്കില്‍ കെ റെയിലിനെ പിന്തുണക്കാമെന്നാണ് സുധാകരന്‍റെ നിലപാട്. ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയെന്നും ജനാധിപത്യ സംവിധാനത്തിന് അപമാനമാണും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. സിൽവർലൈൻ പദ്ധതിക്ക് ഇപ്പോൾ അംഗീകാരം നൽകാനാകില്ലെന്ന കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam