സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു. 

കൊച്ചി: സിൽവർ ലൈൻ (Silver Line) പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ സിംഗിൾ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു, ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സിംഗിള്‍ ബഞ്ച് ഉത്തരവ് സർക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ പറയുന്നു.

ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർവ്വേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു. 

'ഡിപിആറിനെ കുറിച്ച് ചോദിക്കരുത്'

ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിർദ്ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർ ലൈനിനെതിരായ ഹർജിയിൽ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമർശങ്ങള്‍ ഹർജിയുടെ പരിഗണനാ പരിധി മറികടന്നാണെന്നും സർക്കാർ പറയുന്നു. ഈ സാഹചര്യത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിർബന്ധിക്കരുതെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.