
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തയുണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ക്യാബിനറ്റ് നോട്സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നതെന്നും എന്നാൽ, ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് എലപ്പുള്ളി പഞ്ചായത്തിലാണെന്നും ഉത്തരവിലുണ്ട്. പ്രതിദിനം 5000 കെഎൽ വെള്ളം ഉപയോഗിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
എഥനോൾ പ്ലാന്‍റിനായി കിൻഫ്രയിൽ നിന്ന് വെളളം നൽകാമെന്നാണ് വാട്ടര്‍ അതോറിറ്റി കമ്പനിയെ അറിയിച്ചിരുന്നത്. എന്നാൽ, വെള്ളം നൽകുന്നതിനുളള സമ്മതം നൽകിയിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതെന്നും ഉത്തരവിലുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പായ ജല ലഭ്യത പദ്ധതിക്കില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടി. ഒയാസിസ് കമ്പനി അപേക്ഷ നൽകിയ അതേദിവസം തന്നെ വാട്ടർ അതോറിറ്റി കത്ത് നൽകിയെന്ന് കോടതി വ്യക്തമാക്കി. വാട്ടർ അതോറിറ്റിയുടെ ഈ കത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും എന്ത് ഓഡിറ്റിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും സർക്കാർ ഉത്തരവിന് ആധാരമായ പല വസ്തുതകളും ശരിയല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നൽകിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കികൊണ്ടുളള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് പുറത്തിറക്കിയത്.
കൃത്യമായ പരിശോധനകൾ നടത്തി ആവശ്യമെങ്കിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിലുണ്ട്. പാലക്കാട് എലപ്പുളളി പഞ്ചായത്തിൽ ഉൾപ്പെട്ട മണ്ണൂർക്കാട് ബ്രൂവറി തുടങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും നീക്കം. സ്വകാര്യ കമ്പനിയായ ഒയാസിസിന് പ്രാഥമികാനുമതി നൽകുകയും ചെയ്തു. നടപടി ചോദ്യം ചെയ്തുളള പൊതുതാല്പര്യ ഹർജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാരിന്‍റെ പ്രാഥമികാനുമതി റദ്ദാക്കിയ ഹൈക്കോടതി ചട്ടങ്ങൾ പൂർണമായി പാലിച്ചല്ല ഉത്തരവിറക്കിയതെന്നും കണ്ടെത്തി. ഇക്കാര്യത്തിൽ എല്ലാ വസ്തുതകളും പരിഗണിച്ചുളള പഠനം നടന്നിട്ടില്ല. പ്രദേശവാസികളുടെ ആശങ്കകൾക്ക് വലിയ വിലയുണ്ട്. അത് കൂടി പരിഗണിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. പ്രദേശത്തെ ജലനിരപ്പ് താഴാനിടയാക്കുമെന്നും കുടിവെളളത്തെയും ജനജീവിതത്തെയും ബാധിക്കുമെന്നും പൊതുതാൽപര്യ ഹർജികളിൽ ഉണ്ടായിരുന്നു. അതേസമയം, കോടതി തീരുമാനം സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ഇത്തരം കാര്യങ്ങളിൽ അവധാനതയോടെയാണ് മുന്നോട്ട് പോകേണ്ടതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, പദ്ധതിക്ക് വീണ്ടും അനുമതി നൽകുന്നതിന് സർക്കാരിന് ഇനിയും തടസമില്ല. എന്നാൽ, വ്യക്തമായ പഠനം നടത്തി ഗുണദോഷ വശങ്ങള്‍ കൃത്യമായി പരിശോധിച്ച് മാത്രമേ മുന്നോട്ട് പോകാവുവെന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നൽകിയ വിഷയത്തിൽ മന്ത്രി എംബി രാജേഷിന്‍റെ ഇടപെടലുകൾ തുടക്കം മുതൽ ദുരൂഹമായിരുന്നെന്ന് എഐസിസി അംഗം അനിൽ അക്കര ആരോപിച്ചു.ഭൂപരിഷ്കരണ നിയമത്തിന്‍റെയും തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്‍റെയും നഗ്നമായ ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് ബോധ്യപ്പെട്ടിട്ടും സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് അഴിമതിയായിരുന്നുവെന്നും അനിൽ അക്കര ആരോപിച്ചു. കേസിൽ മന്ത്രി എംബി രാജേഷിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വിധിയോടെ ഈ വിഷയത്തിൽ സർക്കാർ നടത്തിയത് നിയമവിരുദ്ധമായ ഇടപാടാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അനിൽ അക്കര ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam