ആകാശത്തേക്ക് വെടിവച്ച് ബിജെപി കൗൺസിലറെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി, 'ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്'

Published : Jun 10, 2026, 01:53 PM IST
chennithala sugathan

Synopsis

വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് ആകാശത്തേക്ക് വെടിവച്ച് അറസ്റ്റ് ചെയ്തതതിൽ അഭിനന്ദിനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സു​ഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കും. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതിയെ പിടിക്കുമ്പോൾ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന്റെ മനോവിര്യം തകർക്കാൻ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകൾ ഇറക്കി പൊലീസിന്‍റെ മനോവിര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

സുഗതനെ ജയിലിലടച്ചു

അതേസമയം ഇന്നലെ രാത്രി വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്ത വാഴോട്ടുകോണം ബി ജെ പി കൗണ്‍സിലർ ആര്‍ സുഗതനെ കാപ്പ പ്രകാരം സെന്‍ട്രൽ ജയിലിൽ അടച്ചു. പൊലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി സുഗതനെതിരെ ചുമത്തിയിട്ടുണ്ട്. രാത്രി വീട് വളഞ്ഞുള്ള അറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരയുള്ള ആക്രമണം. ഒടുവിൽ ആകാശത്തേക്ക് നിറയൊഴിക്കൽ. ഏറെ നാടകീയത നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം രാത്രി പന്ത്രണ്ട് മണിയോടെ കണ്‍ടോണ്‍മെന്‍റ് സ്റ്റേഷനിൽ ഏത്തിച്ച സുഗതനെ രാവിലെ ആറ് മണിയോടെയാണ് പൂജപ്പുര സെന്‍ട്രല് ജയിലിൽ എത്തിച്ചത്. പത്തിലധികം ക്രമിനിൽ കേസുള്ള സുഗതനെ കാപ്പ നിയമ പ്രകാരം തടങ്കലിൽ വെക്കാൻ മുമ്പ് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് ജയിലിലടച്ചത്. ഇനി ആറ് മാസം ജാമ്യം ലഭിക്കാതെ സുഗതന് ജയിലിൽ കഴിയേണ്ടിവരും. സംസ്ഥാനത്ത് കാപ്പ പ്രകാരം ജയിലിൽ ആകുന്ന ആദ്യ കൗണ്‍സിലർ കൂടിയായി സുഗതൻ.

സുഗതനെ പിന്തുണച്ച് മേയർ

അതേസമയം വീടുവളഞ്ഞുള്ള അറസ്റ്റിൽ രാഷ്ട്രീയ വിമർശനമാണ് ബി ജെ പി ഉയർത്തുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു കൗണ്‍സിലറെ പിടികൂടേണ്ട എന്ത് സാഹചര്യം ആണ് ഉണ്ടായതെന്ന് മേയർ വി വി രാജേഷ് ചോദിച്ചു. സു​ഗതൻ കാപ്പ കേസ് പ്രതിയാണെന്നത് പൊലീസ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, അതിനുള്ള നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ലെന്നും രാജേഷ് ദില്ലിയിൽ പറഞ്ഞു. കുടുംബത്തിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് ഒരു കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തിരുവനന്തപുരത്തില്ല. വട്ടിയൂർക്കാവ് സി ഐ വിപിൻ ക്രിമിനൽ മാനസികാവസ്ഥയുള്ളയാളാണെന്നും, അധികൃതർ നിർബന്ധിത അവധി നൽകിയ ഉദ്യോ​ഗസ്ഥനെ തിരുവനന്തപുരത്തെ ഒരു മുൻ എം എൽ എ ഇടപെട്ടാണ് തിരിച്ച് സർവീസിൽ കയറ്റിയതെന്നും രാജേഷ് പറഞ്ഞു. സു​ഗതന് രാഷ്ട്രീയവും നിയമപരവുമായ എല്ലാ പിന്തുണയും നൽകുമെന്നും മേയർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് 65 ലക്ഷം മുടക്കി പശു ഫാം തുടങ്ങി; എൻജിനീയറെ പെരുവഴിയിലാക്കി മലിനീകരണ നിയന്ത്രണ ബോർഡ്
ഷിഗെല്ല: വയനാട്ടിൽ കൂടുതൽ പേർക്ക് രോ​ഗലക്ഷണങ്ങൾ; രോ​ഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക