
ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം വീഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനം തടുങ്ങി. കെഎസ്ഇബി ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര മേഖലയിലെ സംരംഭമായ കേരള ഹൈഡൽ ടൂറിസം സെന്‍ററാണ് പദ്ധതി നടപ്പാക്കുക. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ ഇടുക്കിയുടെ പ്രതലത്തിലാണ് വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലേസർ ഷോ നടത്തുന്നത്. 554 അടി ഉയരവും 1200 അടി നീളവും അണക്കെട്ടിനുണ്ട്. ഇതിൽ 400 അടി വീതിയും 500 അടി ഉയരവുമുള്ള പ്രതലമാണ് രാത്രിയിൽ ലേസർ ഷോയ്ക്കുള്ള സ്‌ക്രീനാക്കുക. ഡാമിന്റെ പ്രതലത്തിൽ നിന്നും 500 മീറ്ററോളം പിന്നിലേക്ക് മാറി കണികൾക്കായി പ്രത്യേക ഇരിപ്പിടം സജ്ജമാകും.
500 പേർക്ക് ഇരിക്കാനുള്ള ഗാലറി ആണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡാമിൽ നിന്നും 375 മീറ്റർ ദൂരത്തിലാണ് ഇതിന് ആവശ്യമായ യാത്ര സമഗ്രഹികൾ സ്ഥാപിക്കുക. വിനോദവും വിജ്ഞാനവും അടങ്ങുന്ന വിവിധ വീഡിയോ, ഛായാ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും. പതിനഞ്ച് ഏക്കറോളം സ്ഥലം വേണ്ടി വരും. ഒരു വർഷം മുൻപ് ഹൈഡൽ ടൂറിസം വിഭാഗം ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിയിരുന്നു. ഡാമിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ പ്രവർത്തനത്തെ ലേസർ കിരണങ്ങൾ ബാധിക്കുമോ എന്നത് സംബന്ധിച്ച പഠനം നടത്തുന്നതിന് റൂർക്കിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടനുസരിച്ച് ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ഉള്ള ലേസർ രശ്മികൾ പുറപ്പെടുവിക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 ൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയും റോഷി അഗസ്റ്റിനും തമ്മിൽ നടത്തിയ ചർച്ചയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. 2024ലെ സംസ്‌ഥാന ബജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപയും വകയിരുത്തി.
മുപ്പതു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതോടൊപ്പം ഇടുക്കിയിൽ മൾട്ടിപ്ലക്സ് തിയേറ്റർ നിർമ്മിക്കാൻ പത്തുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam