പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി 2016 ൽ തുടങ്ങിയ 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ഹൈടെകാക്കുന്ന പ്രക്രിയയാണ് പൂർത്തിയാകുന്നത്.
തിരുവനന്തപുരം: കൊവിഡിനിടെ രാജ്യത്തിന് മുന്നിൽ മറ്റൊരു മികച്ച കേരള മോഡൽ. പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം നാളെ നിർവ്വഹിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി 2016 ൽ തുടങ്ങിയ 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ഹൈടെകാക്കുന്ന പ്രക്രിയയാണ് പൂർത്തിയാകുന്നത്. 4752 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസുകളാണ് ഡിജിറ്റിലായത്. ഒപ്പം 2019 ൽ തുടങ്ങിയ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി.
41 ലക്ഷം കുട്ടികൾക്കായി 3,74274 ഉപകരണങ്ങളാണ് നൽകിയത്. 12,678 സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തി. 1,19055 ലാപ്പ് ടോപ്പുകളും 69944 മൾട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. കിഫ്ബിയിൽ നിന്നുള്ള 595 കോടിയും പ്രാദേശിക തലത്തിലെ 135.5 കോടിയുടേയും പങ്കാളിത്തത്തോടെയാണ് നേട്ടം. മുഴുവൻ അധ്യാപകർക്കും ഇതിനകം കമ്പ്യൂട്ടർ പരിശീലനവും നൽകി.