
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരളം. ഡിസംബര്‍ 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇന്ന് അഞ്ച് ലോഡ് തയ്യാറായിട്ടുണ്ട്. ഇന്നത്തോടെ (ഡിസംബര്‍ 26) പൊതുസംഭരണം അവസാനിക്കും.
ഇനി പാത്രങ്ങളാണ് വേണ്ടത്. 1 കിലോ അരി പാചകം ചെയ്യാവുന്ന അലൂമിനിയം കലവും അടപ്പും, 1 ലിറ്റര്‍ ചായ തിളപ്പിക്കാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പാത്രം, രണ്ട് സ്റ്റീല്‍ ഗ്ലാസ്സ്, 1 ചെറിയ ചട്ടുകം, 1 തവി, ഒരു ചെറിയ അലൂമിനിയം ഉരുളി, 1 കത്തി എന്നിവ അടങ്ങുന്ന കിറ്റാണ് തയ്യാറാക്കുന്നത്. 1000 പാത്ര കിറ്റ് നാളെക്കുള്ളില്‍ നല്‍കാനാണ് നീക്കം.
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് (ഡിസംബര്‍ 26)) പാത്ര കിറ്റ് നല്‍കുന്നത് പരിഗണിക്കണം. ഇന്നത്തോടു കൂടി സാധനങ്ങളുടെ കളക്ഷന്‍ അവസാനിപ്പിക്കാനാണ് നീക്കം. ഭക്ഷണ സാമഗ്രികളുടെയും, ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, എന്നിവയുടെയും കിറ്റ് വിതരണമാണ് നേരത്തെ നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവയാണ് കളക്ഷന്‍ സെന്‍ററുകള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യത്തെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചത്. വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam