
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ദിവസത്തില്‍ മാറ്റം. സംസ്ഥാനത്ത് ഏപ്രില്‍ 26ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്, ഏപ്രില്‍ 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തുമെന്നാണ് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചത്.
70 ലക്ഷം രൂപയാണ് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. 40 രൂപയാണ് ടിക്കറ്റിന് വില. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 26ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ഥികളാണ് മത്സസര രംഗത്തുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിത സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്. നാല് പേര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam