
തിരുവനന്തപുരം: പൊലീസിൽ പൊളിഞ്ഞ യൂണിഫോമിലെ ക്യാമറ പരീക്ഷണം മോട്ടോർവാഹന വകുപ്പിൽ. പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാൻ നീക്കം. ഒരു കോടി ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചത് , ഒരു മാസം പോലും ഉപയോഗിക്കാതെ. 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിതെന്നാണ് വിവരം.
സംസ്ഥാന പൊലീസ് സേന ഒരു കോടി രൂപ ചെലവഴിച്ചാണ് ബോഡി വോൺ ക്യാമറകൾ വാങ്ങിയത്. ഈ 310 ക്യാമറകൾ ഒരു മാസം പോലും പൊലീസ് ഉപയോഗിച്ചില്ല. ക്യാമറ അമിതമായി ചൂടാകുന്ന കാരണം പറഞ്ഞാണ് ഇത് ഉപേക്ഷിച്ചത്. ഉപയോഗിക്കാത്ത ക്യാമറകൾ പൊലീസിന്റെ വിവിധ യൂണിറ്റുകളിൽ പൊടിപിടിച്ച് കിടക്കുകയാണ്. ഇതൊന്നും മോട്ടോർ വാഹന വകുപ്പിന് പ്രശ്നമല്ല.
വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കായി 89 ലക്ഷം ചെലവാക്കി 356 ക്യാമറകളാണ് വാങ്ങുന്നത്. ഒരു ക്യാമറയ്ക്ക് 25000 രൂപയാണ് വില. ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ഇതിന്റെ ഉത്തരവ് ഇറക്കിയത്. പൊലീസ് ഈ പദ്ധതിയിൽ നേരിട്ട പ്രശ്നങ്ങളോ, ഉപേക്ഷിക്കാനുണ്ടായ കാരണങ്ങളും പഠിക്കാതെയാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോകുന്നത്. വകുപ്പിലെ വിവിധ സംഘടനകളുടെ നിവേദനം പരിഗണിച്ചാണ് ക്യാമറകൾ വാങ്ങാൻ തീരുമാനമെടുത്തത്.
വാഹന പരിശോധനയ്ക്കിടെ ജനവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ക്യാമറയ്ക്കായി സംഘടനകൾ ആവശ്യം ഉയർത്തിയത്. നിലവാരമില്ലാത്ത സാധനം വാങ്ങി പാളിയ പദ്ധതിയുടെ ഉദാഹരണമുള്ളപ്പോഴാണ് വീണ്ടും ഖജനാവിൽ നിന്ന് പണം അതേ ആവശ്യത്തിനായി മറ്റൊരു വകുപ്പ് ഉപയോഗിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam