
ദില്ലി : കാലവർഷം ശക്തി പ്രാപിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നാശനഷ്ടമുണ്ടായ കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം. പി ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചാലക്കുടി പുഴ കരകവിഞ്ഞതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറിയത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. വിഷയം പ്രാധാന്യത്തോടെ കണ്ട് കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നിബെഹ്നാൻ ആവശ്യപ്പെട്ടു.
അതി തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുള്ളത്. പുഴകൾ നിറഞ്ഞു കവിഞ്ഞു. അണക്കെട്ടുകളിൽ പലതും തുറന്നു. പലയിടങ്ങളിലും വീടുകളിൽ വെളളം കയറി എറണാകുളം ജില്ലയിൽ ഇന്ന് രാവിലെ മഴക്ക് ശമനമുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തൻവേലിക്കര കുന്നുകര ഭാഗത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം.ആളുകളെ ക്യമ്പുകളിലേക്ക് മാറ്റി.
കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീമീറ്റാറായി ഉയർത്തും
കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യമുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് -അഞ്ച് ) രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓഗസ്റ്റ് നാലിന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
പാലക്കാട് മഴ കുറഞ്ഞു
പാലക്കാട് മഴ കുറഞ്ഞ സാഹചര്യത്തിൽ മലമ്പുഴ ഡാം ഉടൻ തുറക്കില്ല. രാവിലെ 9 മണിയോടെ ഡാം തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ മഴ: ആലപ്പുഴയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമെത്തും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam