Published : Oct 21, 2024, 07:56 AM IST

Malayalam News Live: ദിവ്യയെ ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്

Summary

പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. മുൻ‌കൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

Malayalam News Live: ദിവ്യയെ ഒരാഴ്ച്ച പിന്നിട്ടിട്ടും ചോദ്യം ചെയ്യാതെ പൊലീസ്

07:58 AM (IST) Oct 21

പാലക്കാട്ടെ ഷാഫിക്കെതിരെയുള്ള പടനീക്കം; തിരിച്ചടിക്കുമെന്ന് കണക്കുകൂട്ടൽ, അനുനയിപ്പിക്കാനൊരുങ്ങി നേതൃത്വം

പാലക്കാട് കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി കോൺ​ഗ്രസ് നേതൃത്വം. ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനുമായി സംസാരിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമം. നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാൻ കെപിസിസി അധ്യക്ഷനും, വിഡി സതീശനും ഇന്ന് പാലക്കാട് എത്തും. കൺവെൻഷനോടെ ഒറ്റക്കെട്ടായി നീങ്ങാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഷാഫി സ്വന്തം തീരുമാനങ്ങൾ പാർട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ പരാതി ഉയർന്നത്. തെര‍ഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് അനുനയ നീക്കവുമായി നേതൃത്വം രം​ഗത്തെത്തുന്നത്.
 

07:58 AM (IST) Oct 21

പ്രശാന്തിനെ സംരക്ഷിച്ച് ആരോ​ഗ്യവകുപ്പ്; പരാതിയിൽ നടപടിയില്ല,ജോലിയിലിരിക്കെ സ്ഥാപനം തുടങ്ങുന്നതിൽ വിശദീകരണമില്ല

പെട്രോൾ പമ്പ് തുടങ്ങുന്നതിനായി കൈക്കൂലി കൊടുത്തെന്ന് ആരോപണമുന്നയിച്ച വിവി പ്രശാന്തിനെതിരായ പരാതിയിൽ അനങ്ങാതെ ആരോഗ്യവകുപ്പ്. പ്രശാന്തിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർക്ക് നൽകിയ പരാതിയിൽ ഇതുവരേയും നടപടിയെടുത്തില്ല. പരിയാരം മെഡിക്കൽ കോളേജിൽ ജോലിയിലിരിക്കെ കച്ചവട സ്ഥാപനം തുടങ്ങിയതിൽ വിശദീകരണം തേടിയില്ലെന്നാണ് വിവരം. പ്രശാന്തിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് ആരോ​ഗ്യവകുപ്പ് കൈക്കൊള്ളുന്നത്.

07:57 AM (IST) Oct 21

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പാലക്കാട് ബിജെപിയുടെ റോഡ് ഷോ, യുഡിഎഫ് കൺവെൻഷൻ

ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെൻററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. 

07:57 AM (IST) Oct 21

നിർണായക ദിനം, പിപി ദിവ്യയുടെ വിധി എന്താകും? അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.

07:57 AM (IST) Oct 21

ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, അപലപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു. 


More Trending News