
തിരുവനന്തപുരം: ദേശീയ നഗര ദൗത്യത്തിന്റെ (nhm)പദ്ധതികൾക്കായി എത്തുന്ന ഫണ്ടുകൾ ഇനി കേരളം ചെലവഴിക്കുക ഐ സി ഐ സി ഐ ബാങ്ക്(icici bank) വഴിയായിരിക്കും. പൊതുമേഖല ബാങ്കുകൾ ഉള്ളപ്പോഴാണ് ചിലരുടെ താൽപര്യാർഥം സ്വകാര്യ ബാങ്കിന് സഹായം .
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സിംഗിൾ നോഡൽ ഏജൻസിയെ നിയമിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.ഇതനുസരിച്ച് കേരളം ജൂൺ 23ന് ഉത്തരവിറക്കി. ഈ ഉത്തരവിന്റെ മറവിലാണ് സിംഗിൾ നോഡൽ ഏജൻസി ബാങ്കിങ് പാർട്ണറായി സ്വകാര്യ ബാങ്കിനെ നിയമിക്കാൻ എൻ എച്ച് എം തീരുമാനിച്ചത്.
ഇതേ രീതീയിൽ ദില്ലി സർക്കാർ ബാങ്കിങ് പാർട്ണർ ആയി ഐ സി ഐ സി ഐ ബാങ്കിനെ നിയോഗിച്ചുവെന്നാണ് കേരളത്തിലെ എൻ എച്ച് എം അധികൃതരുടെ നിലപാട്.എന്നാൽ കരാർ ഒപ്പിടും മുമ്പ് ദില്ലി സ്റ്റേറ്റ് ഹെൽത് മഷൻ ജീവനക്കാര്ക്ക് സൗജന്യ ലൈഫ് , ആരോഗ്യ , അപകട ഇൻശുറൻസുകൾ ,കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ് , വായ്പാ ഇളവുകൾ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉടമ്പടി തയാറാക്കി. എന്നാൽ കേരളത്തിലാകട്ടെ അത്തരത്തിലൊരു വിധ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് കിട്ടേണ്ട തരത്തിൽ കരാർ ഉണ്ടാക്കിയില്ല.,മറിച്ച് പൊതുമേഖല ബാങ്കുകളെ പൂർണമായും അവഗണിച്ച് കോടികളുടെ പണമിടപാട് സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
സാമ്പത്തിക ബാധ്യത ഉള്ളതിനാൽ കേരളത്തിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് ഇത്തരം ഉടമ്പടികൾ ഉണ്ടാക്കാൻ ആകില്ലെന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ പൊതുമേഖല ബാങ്കുകളെ എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയുമില്ല.
ഇതേത്തുടർന്ന് എൻ എച്ച് എമ്മിലെ ഇടത് യൂണിയൻ തന്നെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പരാതിയുമായി സമീപിച്ചു. സ്വകാര്യ ബാങ്കുകളെ ബാങ്കിങ് പാർട്ണർ ആക്കാൻ നിർദേശിച്ചിട്ടില്ലെന്നും സർക്കാർ നയം അനുസരിച്ച് പൊതുമേഖല ബാങ്കുകളെ തന്നെ ബാങ്കിങ് പാർട്ണർ ആക്കണമെന്നുമാണ് സർക്കർ നിലപാടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല
ദേശീയ ആരോഗ്യ ദൗത്യത്തിൽ ഡെപ്യൂട്ടേഷനിൽ എത്തുന്ന ചില ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആരരോപണം. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാത്ത സാഹചര്യം തുടർന്നാൽ സമരമടക്കം പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇടത് അനുകൂല ജീവനക്കാരുടെ അടക്കം തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam