
കാസർകോട് : കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്.
ഹൈ റിസ്ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവർത്തകയുൾപ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം. രോഗികളുമായി സമ്പർക്കമുളളവരെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവർലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമ്പർക്കമുളളവരെ കണ്ടെത്തും.
ആരോഗ്യ പ്രവർത്തകർ 19 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകൾ നടത്തുന്നത്. കേന്ദ്ര സംഘം കോഴിക്കോട് തുടരുകയാണ്. വവ്വാലുകൾക്ക് പുറമേ, കൂടുതൽ ജീവികളിൽ നിപ വൈറസ് സാന്നിധ്യമുണ്ടോഎന്നറിയാനുളള പഠനത്തിനും തുടക്കമിട്ടു. ജാനകിക്കാട്ടിൽ കഴിഞ്ഞ ദിവസം ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഉൾപ്പടെ പഠനവിധേയമാക്കും. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഉദ്യോഗസ്ഥർക്കു സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി ആർ ഡി മുഖേനമാത്രമേ മാധ്യമങ്ങൾക്ക് വിവരം നൽകാൻ പാടുളളൂ എന്ന് കർശന നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam