Mullapperiyar Dam : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിൻ

By Web TeamFirst Published Dec 10, 2021, 10:14 AM IST
Highlights

മുല്ലപ്പെരിയാർ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാൾ വലുതാണ്. ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ കൂടുതലൊന്നും പറയാനില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullapperiyar) വിഷയത്തിൽ സുപ്രീം കോടതിയിൽ (Supreme Court of India) കേരളം (Kerala) നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാൾ വലുതാണ്. ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ കൂടുതലൊന്നും പറയാനില്ല. വകുപ്പ് തല നടപടികളാണത്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. കായിക താരങ്ങൾക്കും തൊഴിലാളികൾക്കും ഒപ്പം താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് രാത്രിയിൽ തുറന്നു വിട്ടപ്പോൾ പെരിയാർ തീരത്തെ ജനങ്ങൾക്ക് ഒപ്പം താനും ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 

ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു

മുല്ലപ്പെരിയാറിലെ (Mullaperiyar Dam) മരംമുറിക്കുന്നതിന് (Tree Felling)തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ  ബെന്നിച്ചൻ തോമസിന്റെ (Bennichan Thomas)സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്. 

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിന്  നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെയാണ്  മന്ത്രിസഭായോഗം ചേർന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്.  വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴി ചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. 

click me!