എൻഎസ്എസ്- എസ്എൻഡിപി ഐക്യനീക്കങ്ങൾ വീണ്ടും സജീവം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഉടൻ. വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: വീണ്ടും എൻ എസ് എസ്- എൻ ഡി പി ഐക്യ നീക്കം വീണ്ടും സജീവമാകുകയാണ്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചക്ക് ശേഷം അന്തിമ തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡ് കൈക്കൊള്ളും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്ന് എൻഎസ്എസിലെ പൊതു നിലപാട്. അതേ സമയം, വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങളോട് യോജിപ്പില്ലാതെ എൻഎസ്എസ്. എന്നാൽ സുകുമാരൻ നായർ അനുകൂലിച്ചതിൽ പ്രതീക്ഷയാണ് എസ്എൻഡിപിക്കുള്ളത്. വെള്ളാപ്പള്ളിയുടെ ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്നാണ് സൂചന. വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ എൻ എസ് എസ് നേതൃത്വം ചർച്ച ചെയ്ത് ഐക്യത്തിനുള്ള തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ സുകുമാരൻ നായർ, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസ് - എസ് എൻ ഡി പി ഐക്യം തകർത്തത് യു ഡി എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസ് 'സമദൂരം' തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


