
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസിൽ നിന്ന് സർക്കാർ നേരത്തെ തന്നെ തലയൂരിയിരുന്നു.
കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ചിരിപ്പിച്ച് കൊല്ലരുതെന്നായിരുന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്ന് ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചു നൽകുകയും ചെയ്തു.
സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രജ്ഞിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വിവാദമാകാൻ കാരണം.
പൊതുമരാമത്ത് വകുപ്പിൻറെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധനയിൽ മനപ്പൂർവ്വമല്ല തകരാറെന്ന് ഉറപ്പാക്കിയ ശേഷമാണ് മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് കൈമാറിയത്. ആശ്വാസത്തിൽ മൈക്കുമായി രജ്ഞിത്ത് അടുത്ത പരിപാടിയിക്ക് പോവുകയും ചെയ്തു. കേസവസാനിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാരിന് വലിയ നാണക്കേടായി ഈ സംഭവം മാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam