പെട്ടിമുടി ദുരന്തം: കാണാതായവരില്‍ മൂന്നുപേരിലേക്ക് രക്ഷാപ്രവര്‍ത്തകരെയെത്തിച്ചത് 'ലില്ലി'

By Web TeamFirst Published Aug 9, 2020, 8:46 PM IST
Highlights

തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി മൂന്നാറിലേയ്ക്ക് അയച്ചത്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

പെട്ടിമുടി: രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് കേരള പൊലീസിലെ 'ലില്ലി'. കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ആണ് ലില്ലി. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി മൂന്നാറിലേയ്ക്ക് അയച്ചത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്‍റ്ലർ. 

ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും. ജോർജ് മാനുവൽ കെ.എസ്. ആണ് ഹാന്റ്ലർ. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

പഞ്ചാബ് പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്. കാടിനുളളിലെ തെരച്ചില്‍, വിധ്വംസക പ്രവര്‍ത്തകരെയും സ്ഫോടകവസ്തുക്കളും കണ്ടെത്തല്‍, കളവ്, കൊലപാതകം, മയക്കുമരുന്ന് കണ്ടെത്തല്‍ എന്നിവയില്‍ കേരള പൊലീസ് നായകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പൊലീസില്‍ ഉളളത്. 
 

click me!