
തിരുവനന്തപുരം: യുപിഐ പേയ്മെന്‍റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്‍റെ ഹെല്‍പ്പ്ലൈൻ നമ്പറായ 1930 ലേക്ക് വന്ന ഒരു കോള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 'ഹലോ... സാറെ... എന്‍റെ 34000 രൂപ പോയി... ഭാര്യേടെ മാല പണയം വെച്ച പൈസയാ സാറേ...' എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആശുപത്രി ബില്ല് അടയ്ക്കാനായി മാല പണയം വെച്ച് യുപിഐ ( Unified Payments Interface)ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്.
പണം പക്ഷേ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായത്. യുപിഐ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യുപിഐ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രത്യേക കരുതൽ ഉണ്ടായിരിക്കണം. യുപിഐ നമ്പർ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ പേയ്മെന്റ്റ് തുടരുണണെന്നും പൊലീസ് നിര്‍ദേശിച്ചു.
അതേസമയം, ഫേസ്ബുക് പേജുകൾ മാനേജ് ചെയ്യുന്നവരുടെ പേർസണൽ പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകൾ നോട്ടിഫിക്കേഷൻ ആയി വരുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam