മനുഷ്യാവകാശ കമ്മീഷൻ നിർദേശ പ്രകാരം 2018 ൽ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയാണ് റോഡിന് കുറകെ കയര്‍ കെട്ടരുതെന്ന് നിര്‍ദ്ദേശിച്ച് സർക്കുലർ ഇറക്കിയത്.
കൊച്ചി: റോഡിൽ കയര്‍ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സർക്കുലര്‍ പാലിക്കാതെ പൊലീസ്. മനുഷ്യാവകാശ കമ്മീഷൻ നിർദേശ പ്രകാരം 2018 ൽ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയാണ് റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന് നിര്‍ദ്ദേശിച്ച് സർക്കുലർ ഇറക്കിയത്. അന്ന് കയറിൽ കുരുങ്ങിയുള്ള അപകടത്തിൽ മാധ്യമ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റ സർക്കുലർ ഇറക്കിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡിൽ കെട്ടിയ കയറിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടർ യത്രികന്‍ മരിച്ച പശ്ചാത്തലത്തില്‍ 2018 ലെ സർക്കുലറും ചര്‍ച്ചയാവുകയാണ്. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് കൊച്ചി വളഞ്ഞമ്പലത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അപകട കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വീഴ്ചയുമുണ്ടായിട്ടില്ലെന്ന് പൊലീസ്, ലൈസൻസ് ഇല്ലാതെയാണ് മനോജ് വണ്ടി ഓടിച്ചത്. അമിത വേഗമാണ് അപകടകാരണമെന്നാണ് പൊലീസ് വാദിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. കോര്‍പറേഷനില്‍ താത്കാലിക ജോലിക്കാരനായിരുന്നു മനോജ്.