
തിരുവനന്തപുരം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടായാൻ പുത്തൻ പദ്ധതിയുമായി കേരളാ പൊലീസ്. "കവചം"എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികൾ ശാരീരിക, ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ സാധിക്കും. കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.
സോഷ്യൽ പൊലീസിംഗ് വിഭാഗം ഐജിയാകും പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. പദ്ധതിയുടെ തുടര്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവയാണ് പദ്ധതിയുടെ ഭാഗമായുള്ള നടപടികൾ..
1. ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ്. ഇത്തരം കുടുംബങ്ങൾക്ക് സമൂഹത്തിലെ മറ്റു വിഭാഗക്കാരുമായി ബന്ധവും വിശ്വാസ്യതയും സ്ഥാപിക്കുന്നതിന് ബീറ്റ് ഓഫീസർമാർ മുൻകൈയെടുക്കും.
2. പ്രത്യേക കാരണമില്ലാതെ സ്‌കൂളിൽ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുൻപ് സ്‌കൂൾ വിട്ടുപോകുന്നവരെയും കണ്ടെത്താൻ സ്‌കൂൾ സുരക്ഷാ സമിതികൾ. കുട്ടികളോട് ചങ്ങാത്തം കൂടാൻ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
3. പോക്‌സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം. മികച്ച അന്വേഷണത്തിനും വിചാരണയുടെ മേൽനോട്ടത്തിനും സമർത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും.
4. പോക്‌സോ നിയമപ്രകാരം ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുറ്റവാളികളുടെ രജിസ്‌ട്രഷനും നിരീക്ഷണവും കർശനമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam