
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസിന് വേണ്ടി സർവീസ് നടത്തിയ ടാക്സികൾക്ക് ഇതുവരെ വാടക നൽകിയില്ല. പാലക്കാട് ജില്ലയിലെ ഷൊർണൂർ ഡിവിഷനു കീഴിൽ സർവീസ് നടത്തിയ ഇരുന്നൂറോളം ടാക്സികൾക്കാണ് പണം കിട്ടാനുള്ളത്. മുപ്പത് ലക്ഷത്തോളം രൂപവരും കുടിശ്ശിക.മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പണം അനുവദിച്ചിട്ടില്ല. ടാക്സി ഉടമകളോട് കടം പറഞ്ഞിരിക്കുകയാണ് പൊലീസ്. പണത്തിനായി കഴിഞ്ഞ രണ്ട് വർഷമായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് ടാക്സി ഉടമകൾ. ഇരുന്നൂറോളം ടാക്സികൾക്കാണ് പണം കിട്ടാനുള്ളത്. ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നതായാണ് ടാക്സി ഉടമകളുടെ ആരോപണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, 2021 ഏപ്രിൽ 4, 5, 6 തീയതികളിലാണ് ഈ ടാക്സി ഉടമകൾ പൊലീസിന് വേണ്ടി പണിയെടുത്തത്. അന്നത്തെ ഷൊർണൂർ ഡിവൈഎസ്‌പിക്ക് കീഴിൽ ഓടിയ ടാക്സി ഡ്രൈവർമാർക്കാണ് ദുരവസ്ഥ. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ഇവർ സർവീസിനുള്ള ഇന്ധനം കാറുകളിൽ നിറച്ചത്. ആരോപണം ഉന്നയിക്കുന്ന ടാക്സി ഡ്രൈവർമാർ മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സർവീസ് നടത്തിയത്. ഇവരിൽ ടാക്സി ഡ്രൈവർ സൈദാലിക്ക് മാത്രം 11000 രൂപയിലധികം കിട്ടാനുണ്ട്. പണം ചോദിക്കുമ്പോൾ ഫണ്ടില്ലെന്നും മന്ത്രിയെ കാണൂ, കളക്ടറെ കാണൂ എന്നൊക്കെ പറയുന്നതായും സൈദാലി പറഞ്ഞു.
ജില്ലാ കളക്ടറെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും ടാക്സി ഡ്രൈവർമാർ കണ്ടിരുന്നു. തിരുവനന്തപുരത്തേക്ക് ഫയൽ അയച്ചിട്ടുണ്ടെന്നും മറുപടി കിട്ടിയില്ലെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ മറുപടി. തുടർന്ന് ടാക്സി ഡ്രൈവർമാർ തിരുവനന്തപുരത്തെത്തി. അതിന് ശേഷം മന്ത്രിമാർക്കും ഡിജിപിക്കും പരാതി നൽകി.
തെരഞ്ഞെടുപ്പിന് റവന്യൂ വകുപ്പും പൊലീസും വാടകയ്ക്ക് വാഹനങ്ങൾ വിളിക്കാറുണ്ട്. ഇതിൽ റവന്യൂ വകുപ്പ് വിളിച്ച വാഹനങ്ങളുടെ പണം മുഴുവനായും കൊടുത്തു തീർത്തു. ഓരോ ഡ്രൈവർമാർക്കും 12000 മുതൽ 18000 രൂപ വരെ കിട്ടാനുണ്ടെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam