
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്നാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, പല ജില്ലകളിലും ശനിയാഴ്ച രാവിലെയായിരുന്നു അവധി പ്രഖ്യാപനം. ഇത് രൂക്ഷമായ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ ശനിയാഴ്ച രാവിലെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അറിയിപ്പ് പോസ്റ്റ് ചെയ്തത്. ഏഴുമണിക്ക് ശേഷമായിരുന്നു കോഴിക്കോട് ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഏറ്റവുമൊടുവിലായി കണ്ണൂർ ജില്ലാ കളക്ടറും ജില്ലയിൽ അവധിയാണെന്ന് അറിയിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ അവധി പ്രഖ്യാപിച്ചതിൽ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനമാണുയർന്നത്. പല വിദ്യാർഥികളും മദ്രസകളിലേക്കും സ്കൂളുകളിലേക്കും കോളേജുകളിലേക്കും അതിരാവിലെ തന്നെ വീട്ടിൽനിന്ന് പോയെന്നും ഇതിനുശേഷമാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചതെന്നുമായിരുന്നു ആക്ഷേപം. കനത്തമഴയത്ത് വീട്ടിൽനിന്ന് പോയ കുട്ടികളെ ഇനി തിരിച്ചുകൊണ്ടുവരേണ്ടെയെന്നും പലരും ചോദിച്ചു. കളക്ടർ ഉറങ്ങിപ്പോയാ എന്നരീതിയിലുള്ള കമന്റുകളുമുണ്ടായി. അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യവും കമന്റുകളായി പ്രത്യക്ഷപ്പെട്ടു. അതിനിടെ, അവധി അറിയിച്ചുള്ള പോസ്റ്റിൽ വിമർശിച്ചുള്ള കമന്റുകൾ കുമിഞ്ഞതോടെ കോഴിക്കോട് ജില്ലാ കളക്ടർ അല്പസമയത്തിന് ശേഷം കമന്റ് ബോക്സ് ഓഫാക്കുകയുംചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam