
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ മുന്നറിയിപ്പ് ഏറ്റവുമൊടുവിൽ പ്രവചിച്ചത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തുടർന്ന് തമിഴ്‌നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങും. തെക്ക് - കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.
ഇതിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ മഴ കനത്ത രീതിയിൽ തുടരുമെന്നാണ് വിവരം. അതേസമയം ഇന്ന് മധ്യ - തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യും.
ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് അർത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam