
തിരുവനന്തപുരം: കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസമായി വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റും വീശും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂൺ 3) അതിശക്തമായ മഴക്കും, അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് വിവരം. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോഴത്തെ വിലയിരുത്തൽ പ്രകാരം നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് ജില്ലകളിൽ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam