രോഗമുക്തിയിൽ ആശ്വാസദിനം, 29710 പേർക്ക് കൂടി രോഗം മാറി, 20,240 പുതിയ രോഗികൾ, ടിപിആർ 17.51%, മരണം 67

By Web TeamFirst Published Sep 12, 2021, 6:01 PM IST
Highlights

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്തെ ആകെ മരണം 22,551 ആയി. 17.51 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ക്കോട് 287 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നിയന്ത്രണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

6,03,315 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

29,710 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വാക്സിനേഷനിൽ പുരോ​ഗതി

സെപ്റ്റംബര്‍ 12 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,27,48,174), 31.12 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (89,55,855) നല്‍കിയെന്നാണ് ആരോ​ഗ്യവകുപ്പിൻ്റെ കണക്ക്. കൊവിഡ് 19 വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോ​ഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. 

വാക്സീൻ ഫലപ്രദം, കണക്കുകൾ

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ കാലയളവില്‍, ശരാശരി 2,42,278 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 20,000 കുറവ് ഉണ്ടായി. ടിപിആര്‍, പുതിയ കേസുകള്‍ എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. 

നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് അണുബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല എന്നാണ്. എന്നാല്‍ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈകി ആശുപത്രിയില്‍ എത്തി മരണം സംഭവിച്ചവരില്‍, ഏറ്റവും അധികം കാണപ്പെട്ട അനുബന്ധ രോഗങ്ങള്‍ പ്രമേഹവും രക്താധിമര്‍ദവും ഒരുമിച്ചുണ്ടായതാണ്. ആയതിനാല്‍, കൊവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണെന്ന് ആരോ​ഗ്യവകുപ്പ് നി‌ർദ്ദേശിക്കുന്നു. 

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. 

വാക്‌സിനേഷന്‍ എടുത്തവരില്‍, രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്.
കഴിഞ്ഞ 2 മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല.

ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കൊവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണെന്നും ആരോ​ഗ്യവകുപ്പ് നി‌ർദ്ദേശിക്കുന്നു.

 

 

click me!