
തിരുവനന്തപുരം: അടുത്ത കലോത്സവത്തിൽ കൂടുതൽ പാരമ്പര്യ കലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം വിദ്യാർത്ഥികൾക്ക് ചിലവാകുന്നുണ്ട്.
അത് മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത് എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങൾക്ക് ഏകീകൃത ഘടനയും സുതാര്യതയും ഉറപ്പു വരുത്താൻ കലോത്സവ മാന്വൽ വീണ്ടും പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കും. സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും പരിഷ്കരണങ്ങളെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിൽ മത്സരാർത്ഥികൾക്കുള്ള ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അടുത്തവർഷം മുതൽ1000 രൂപയിൽ നിന്ന് 1500 രൂപയാക്കും. കേരള സ്കൂൾ കലോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam