
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന് ചേരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചേരുക. കണ്ടെത്താനായില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി 24.08 ലക്ഷം പേരെ ഒഴിവാക്കിയതിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയിൽ അപേക്ഷ നൽകണമെന്നതിലും എതിര്‍പ്പുണ്ട്. പുതിയ ബൂത്തുകളുണ്ടാക്കിയത് ആശാസ്ത്രീയമാണെന്ന അഭിപ്രായവും പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ഉയരും. ഒടുവിലത്തെ കണക്ക് അനുസരിച്ച് 28529 പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷ നൽകിയത്. 6242 പ്രവാസികളും പേരു ചേര്‍ക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
എസ് ഐ ആർ കരട് വോട്ടർ പട്ടികയിൽ പുറത്തായെങ്കിലും വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ട്. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.
ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്
ഫോം 6A – പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്
ഫോം 7 – മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്
ഫോം 8 – വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കും
ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.
കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം). വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
ഏതെങ്കിലും കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ/പെൻഷൻകാരൻ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ് / പെൻഷൻ പേയ്മെന്റ് ഓർഡർ. 01.07.1987 ന് മുമ്പ് ഇന്ത്യയിൽ സർക്കാർ / തദ്ദേശീയ അധികാരികൾ / ബാങ്കുകൾ / പോസ്റ്റ് ഓഫീസ് / എൽ.ഐ.സി. / പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ തിരിച്ചറിയൽ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ. യോഗ്യതയുള്ള അധികാരി നൽകുന്ന ജനന സർട്ടിഫിക്കറ്റ്. പാസ്‌പോർട്ട്. അംഗീകൃത ബോർഡുകൾ / സർവ്വകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ / വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്. യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്. വനാവകാശ സർട്ടിഫിക്കറ്റ്. ഒബിസി / എസ്.സി / എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam