എച്ച്ഐവി വൈറസ് സദാചാര വാദിയോ? പത്താം തരം ജീവശാസ്ത്ര പുസ്തകത്തിനെതിരെ ആരോഗ്യപ്രവർത്തകർ

By Web TeamFirst Published Mar 5, 2019, 6:28 PM IST
Highlights

എച്ച്ഐവി വൈറസ് കടുത്ത സദാചാരവാദിയാണോ എന്നാണ് ഡോ.അരുൺ എൻ എം ചോദിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഈ തെറ്റ് തന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകർ എന്തൊരു പരാജയമാണെന്ന് ആരോഗ്യപ്രവ‍ർത്തകയായ ഡോ.വീണ ജെ എസ് ചോദിക്കുന്നു. 

തിരുവനന്തപുരം: വിവാഹേതര ലൈംഗിക ബന്ധത്തിലൂടെയും വിവാഹ പൂർവ ലൈംഗികബന്ധത്തിലൂടെയും എച്ച്ഐവി പകരുമെന്ന് എസ്‍സിഇആർടി തയ്യാറാക്കിയ പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയതാണ് പുസ്തകം. എച്ച്ഐവിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് വിവാഹേതര, വിവാഹ പൂർവ ലൈംഗികതയെ വൈറസ് പകരുന്ന വഴിയായി ചേർത്തിരിക്കുന്നതിന് എതിരെ ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. സുരക്ഷിതമല്ലാത്ത ഏത് തരം ലൈംഗികബന്ധത്തിലൂടെയും എച്ച്ഐവി പകരാൻ സാധ്യതയുണ്ടെന്നും വിവാഹേതര, വിവാഹ പൂർവ ലൈംഗികബന്ധം എന്നൊന്നും അത് തരം തിരിക്കാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു.

പാഠപുസ്തകത്തിന്‍റെ 2016 എഡിഷന്‍റെ അറുപതാം പേജിലാണ് വിവാദ ഭാഗം. എച്ച്ഐവി പകരുന്ന വഴികളേതെല്ലാം എന്ന് ചോദ്യത്തിനുള്ള മറുപടിയായി പുസ്തകം വിശദീകരിക്കുന്നത് നാല് വഴികളാണ്. 'എയി‍ഡിസ് രോഗികൾ ഉപയോഗിച്ച സൂചിയും സിറിഞ്ചും ഉപയോഗിക്കുന്നതിലൂടെ, എച്ച്ഐവി ബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്, ശരീര സ്രവങ്ങളിലൂടെ, വിവാഹേതര, വിവാഹ പൂർവ ലൈംഗിക ബന്ധത്തിലൂടെ.'

പാഠപുസ്തകത്തിലെ ഈ ഭാഗത്തിനെതിരെ ഡോക്ടർമാരടക്കം നിരവധി പേർ രംഗത്തെത്തി. ലൈംഗിഗബന്ധത്തിൽ ഏർപ്പെടുന്നവർ വിവാഹിതരാണോ അല്ലയോ എന്ന് വൈറസ് എങ്ങനെ അറിയുമെന്ന് ആരോഗ്യപ്രവർത്തകനായ ഡോ.അരുൺ എൻ എം ചോദിക്കുന്നു. . 'സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ' എന്നോ 'വൈറസ് ബാധിതരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ' എന്നോ ഈ ഭാഗം തിരുത്തി എഴുതണമെന്നും ഡോ.അരുൺ നിർദ്ദേശിക്കുന്നു.

എച്ഐവി വൈറസ് കടുത്ത സദാചാരവാദിയാണോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. കഴിഞ്ഞ നാലുവർഷമായി ഈ തെറ്റ് തന്നെ പഠിപ്പിച്ചോണ്ടിരുന്ന അധ്യാപകർ എന്തൊരു പരാജയമാണെന്ന് ആരോഗ്യപ്രവ‍ർത്തകയായ ഡോ.വീണ ജെ എസ് ചോദിക്കുന്നു.

ശരീരസ്രവങ്ങളിലൂടെ എ‍യിഡ്സ് പകരുമെന്ന് പറയുന്ന പാഠപുസ്തകം വിയർപ്പിലൂടെ എയിഡ്സ് പകരില്ല എന്ന കാര്യം വ്യക്തമാക്കുന്നില്ല എന്നും അവർ വിമർശിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് പരിഷ്കരിച്ച പാഠപുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ ആണിതെന്നും തിരുത്താൻ തയ്യാറാവേണ്ടത് ഇപ്പോഴത്തെ ഭരണകൂടമാണെന്നും ഡോ വീണ ആവശ്യപ്പെട്ടു.

click me!