തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകള്‍ താരതമ്യം ചെയ്തുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ എസ് ഇ ബി. 500 യൂണിറ്റ് വൈദ്യുതിയ്ക്ക് കേരളത്തില്‍8 772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ' എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാര്‍ത്തയിലെ കണക്കില്‍ പിശകുണ്ടെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വാദം.
കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് ‘500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ' എന്ന ശീർഷകത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5080 രൂപയാണെന്ന് ആർക്കും വ്യക്തമാകും. പക്ഷെ, വാർത്തയിലെ കണക്കിൽ അത് കേവലം 2360 രൂപ മാത്രം. കേരളത്തിലെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്ന പിശകുമുണ്ട്.
തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനുമുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണ്- കെസ്ഇബി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam