
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബറിന്‍റെ നിലപാട്. വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ ഇളവ് വരുത്തുക, തിയേറ്ററുകളുടെ ലൈസന്‍സ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെ തുടര്‍നടപടികൾ ആലോചിക്കാൻ നിര്‍മ്മാതാക്കൾ ഇന്ന് കൊച്ചിയിൽ യോഗം ചേരും. രാവിലെ പതിനൊന്നിനാണ് യോഗം.
നിർമ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ഈ മാസം അഞ്ച് മുതല്‍ തീയറ്ററുകള്‍ മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നഷ്ടം സഹിച്ച് പ്രദര്‍ശനം നടത്താനാകില്ലെന്ന നിലപാടിലായിരുന്നു തീയറ്റര്‍ ഉടമകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam