കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന 10 ലക്ഷം കവിഞ്ഞു

By Web TeamFirst Published Jan 11, 2021, 7:52 AM IST
Highlights

ജനുവരി 10 വരെ 10,03,512 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. മൂന്നുമാസത്തിനിടെ അഞ്ചുലക്ഷം പേരെ പരിശോധിച്ചു. 

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയില്‍ പത്തുലക്ഷം പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയാണ് കോഴിക്കോട്.

ജനുവരി 10 വരെ 10,03,512 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. മൂന്നുമാസത്തിനിടെ അഞ്ചുലക്ഷം പേരെ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 4,73,644 ആന്റിജന്‍ പരിശോധനകളും 23,156 ട്രൂനാറ്റ് പരിശോധനകളും 1,62,550 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി.  660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 3,42,593 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.12 ശതമാനമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍, ഹെല്‍ത്ത് വളണ്ടിയർമാർ എന്നിവരാണ്   കൊവിഡ് പരിശോധനയില്‍ വിവിധ ചുമതലകൾ വഹിക്കുന്നത്.  ഞായറാഴ്ച (ജനുവരി 10 ) 4,463 സ്രവസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരേ അയച്ചതില്‍ 10,00,414 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9,09,682 എണ്ണം നെഗറ്റീവാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.50 ശതമാനമാണ്. 91,290 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരേ കൊവിഡ് സ്ഥിരീകരിച്ചത്. 318 പേരുടെ മരണവും  റിപ്പോര്‍ട്ട് ചെയ്തു.
 

click me!