
തിരുവനന്തപുരം: കേരള പൊലീസിന് (Kerala Police) നാണക്കേടായി മറ്റൊരു സംഭവം കൂടി. തലസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ (ASI) നെടുമങ്ങാട് സിഐ (CI) കൈയ്യേറ്റം ചെയ്യുകയും ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു. തന്നെ സിഐ കൈയ്യം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടി ട്രാഫിക് എഎസ്ഐ (Traffic ASI) ജവഹർ ഫോർട് പൊലീസിൽ (Trivandrum Fort Police) പരാതി നൽകിയിട്ടുണ്ട്.
പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. നെടുമങ്ങാട് സിഐയാണ് പഴവങ്ങാടിയിൽ പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ജവഹർ ഈ വാഹനത്തിന്റെ ഫോട്ടോയെടുത്തു. രോഷാകുലനായ സിഐ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും തന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തുവെന്നും കാട്ടിയാണ് ജവഹർ ഫോര്‍ട്ട് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്.
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. നിരോധിത മേഖലയായതിനാൽ ജവഹർ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിടാനായി വാഹനത്തിന്റെ ഫോട്ടോയെടുത്തു. ഈ സമയത്ത് സിഐ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ഇത് കാറിനകത്തേക്ക് ശക്തിയായി എറിയുകയുമായിരുന്നു. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയോട് സിഐയുടെ അപമര്യാദയോടെയുള്ള പെരുമാറ്റം.
പിന്നീട് ജവഹർ ഫോർട്ട് പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാർ എത്തുകയും ചെയ്തു. സിഐ അസഭ്യം പറഞ്ഞെന്നും ജവഹറിന്റെ പരാതിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam