കേരളത്തിന്‍റെ തൊഴിലില്ലായ്മ വൈരുദ്ധ്യം: അഭ്യസ്തവിദ്യരായ തൊഴിലാളികൾ, പരിമിതമായ അവസരങ്ങൾ മാത്രം

Published : Mar 20, 2026, 09:51 PM ISTUpdated : Mar 20, 2026, 10:08 PM IST
jobs

Synopsis

ഉയർന്ന സാക്ഷരതയിലും മാനവവികസന നേട്ടങ്ങളിലും മുന്നിട്ടുനിൽക്കുന്ന കേരളം കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്നു. പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന ഈ നിരക്ക്, വിദ്യാഭ്യാസവും തൊഴിൽ വിപണിയും തമ്മിലുള്ള വലിയ അന്തരത്തിലേക്കും കുടിയേറ്റത്തിലേക്കും വിരൽ ചൂണ്ടുന്നു.

തിരുവനന്തപുരം: ഉയർന്ന സാക്ഷരത, ശക്തമായ സാമൂഹിക സൂചികകൾ, മാനവവികസന നേട്ടങ്ങൾ എന്നിവയാൽ ദീർഘകാലമായി നിർവചിക്കപ്പെട്ടതാണ് കേരളത്തിന്‍റെ വികസന മാതൃക. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ വിട്ടുമാറാത്ത ഒരു വെല്ലുവിളി നിലനിൽക്കുന്നുണ്ട്. തൊഴിലില്ലായ്മ, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിലാണ് ഈ വെല്ലുവിളി രൂക്ഷം. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 3-4 ശതമാനമായി തുടരുമ്പോൾ, കേരളം റിപ്പോർട്ട് ചെയ്യുന്നത് 7-8 ശതമാനം എന്ന ഉയർന്ന നിരക്കാണ്. സമീപകാല പാദവാർഷിക കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനമാണ്. ഇത് ദേശീയ തലത്തിൽ തന്നെ ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ എത്തിക്കുന്നു.

യുവജനങ്ങൾക്കിടയിൽ (15-29 വയസ്സ്) ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്. ഇവിടെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തിനടുത്താണ്, ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. യുവതികളുടെ ഇടയിലാകട്ടെ, സ്ഥിതി ഇതിലും ഭയാനകമാണ്. 40-50 ശതമാനത്തിനും ഇടയിലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പരിമിതമായ തൊഴിലവസരങ്ങളും തൊഴിൽ മേഖലയിലെ ഘടനപരമായ പരിമിതികളുമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

പ്രശ്നത്തിന്റെ ഗൗരവം നയരൂപകർത്താക്കളും അംഗീകരിക്കുന്നുണ്ട്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അടുത്തിടെ ഊന്നിപ്പറഞ്ഞിരുന്നു. അക്കാദമിക് ഔട്ട്‌പുട്ടും വിപണിയിലെ ആവശ്യകതയും തമ്മിലുള്ള പൊരുത്തക്കേടിലേക്കാണ് അവർ വിരൽ ചൂണ്ടിയത്. അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിൽ ക്ഷമത വർധിപ്പിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരമായ സ്‌കിൽ ഗ്യാപ് പരിഹരിച്ച് കൂടുതൽ തൊഴിൽ അവസരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം.

പ്രാദേശിക തലത്തിൽ ഈ വിടവ് പ്രകടമാണ്. കേരളം ഓരോ വർഷവും വൻതോതിൽ ബിരുദധാരികളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും, സ്വകാര്യ-വ്യവസായ മേഖലകളിൽ തൊഴിലവസരങ്ങൾ ആനുപാതികമായി വർധിക്കുന്നില്ല. ഇത് സർക്കാർ ജോലികളിലുള്ള അമിത ആശ്രിതത്വത്തിന് കാരണമാകുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് വർഷങ്ങളോളം പി.എസ്.സി നിയമനങ്ങൾക്കായി കാത്തിരിക്കുന്നത്.

അവസരങ്ങളുടെ അഭാവം കുടിയേറ്റത്തിനും വഴിതെളിക്കുന്നു. കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നിരീക്ഷിച്ചതുപോലെ, പല മലയാളി യുവാക്കളും തൊഴിൽ തേടി സംസ്ഥാനം വിടാൻ നിർബന്ധിതരാകുന്നു. ഇത് ആഴത്തിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ ആശങ്കാജനകമാംവിധം ഉയരുന്നതായി സമീപകാല കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇന്ന് കേരളം അഭിമുഖീകരിക്കുന്നത് വ്യക്തമായ ഒരു വൈരുദ്ധ്യമാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള തൊഴിൽ തേടുന്ന യുവാക്കളും എന്നാൽ അവർക്ക് മുന്നിലുള്ള പരിമിതമായ പ്രാദേശിക അവസരങ്ങളും. ഇതിന് പരിഹാരം കാണുന്നതിന് കേവലം ക്ഷേമപദ്ധതികൾ മാത്രം മതിയാകില്ല. മറിച്ച് നിക്ഷേപം, തൊഴിൽ സൃഷ്ടി, വിപണിയുടെ പുതിയ ആവശ്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തെ പരിഷ്കരിക്കുക തുടങ്ങിയ ഘടനാപരമായ മാറ്റങ്ങളാണ് അനിവാര്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്ന് ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച അയിഷ പോറ്റി, ഇന്ന് എതിരാളി ബാലഗോപാൽ! കൊട്ടാരക്കരയിൽ ഹൈ പ്രൊഫൈൽ പോരാട്ടം, ജനമനസിൽ എന്ത്?
'മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും, എൽഡിഎഫിൽ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിരിക്കാം': സുധീർ കരമന