
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള യൂണിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം.
ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തങ്ങളാരും കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ വ്യക്തമാക്കിയത്. തങ്ങളെ ബലിയാടാകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും. സംഭവത്തെതുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം, മാര്‍ഗം കളി വീണ്ടും നടത്താൻ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയക്ക് ശേഷമായിരിക്കും മാര്‍ഗം കളി വീണ്ടും നടത്തുക.
ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു; ദുരൂഹത നീങ്ങാൻ അന്വേഷണം