
തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് കളഞ്ഞുപോയിട്ടും ആദ്യം മൂടിവെക്കുകയായിരുന്നു. 2024 മെയിൽ നടന്ന പരീക്ഷയിലെ വീഴ്ചയിൽ ഇപ്പോഴാണ് സർവകലാശാല നടപടിയിലേക്ക് എത്തുന്നത്. 71 കുട്ടികൾക്ക് ഏപ്രിൽ ഏഴിന് പുനപരീക്ഷ നടത്തും. അന്ന് വരാൻ അസൗകര്യമുള്ളവര്‍ക്ക് 22ന് വീണ്ടും അവസരം ഉണ്ടാകും. മൂല്യ നിർണ്ണയം ക്യാമ്പിൽ നടത്തും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കും.
ജനുവരി 12ന് ഉത്തരക്കടലാസ് നഷ്ടമായെന്ന് അധ്യാപകൻ പൊലീസിനെയും 14 ന് സർവകലാശാലയെയും അറിയിച്ചിരുന്നു. വലിയ വീഴ്ചയാണ് പറ്റിയതെന്ന് വിസി മോഹൻ കുന്നുമ്മൽ സമ്മതിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. നിയമപരമായ തുടർ നടപടികളും പരിഗണിക്കുന്നുണ്ട്. ഒരുവർഷത്തിനകം മൂല്യനിർണ്ണയം ഡിജിറ്റലാക്കുമെന്നും പ്രത്യേക പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ പറഞ്ഞു. അധ്യാപകന്‍റെ ഭാഗം കേൾക്കും. കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാല ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam