
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്. 2024-25 വർഷത്തെ ആകെ നഷ്ടം 317.63 കോടി. സ്ഥാപനത്തിന്‍റെ മൊത്തം നഷ്ടം 7156.76 കോടിയാണ്. വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കിയ കണക്കുകളാണിത്. വാട്ടർ അതോറിറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ കണക്കുകൾ പ്രകാരം നിലവിൽ വകുപ്പ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ കുടിശികയായ 1517.59 കോടി രൂപയും 2024-25 വർഷത്തെ വാട്ടർ ചാർജ് ഡിമാന്‍റ് തുകയായ 172.1.06 കോടി രൂപയും ചേർത്ത് ഈ സാമ്പത്തിക വർഷത്തിൽ വാട്ടർ അതോറിറ്റിക്ക് പിരിഞ്ഞ് കിട്ടേണ്ട ആകെ കുടിശിക 3239.65 കോടി രൂപയാണ്.
വാട്ടർ അതോറിറ്റി ആരംഭ കാലം മുതൽ റവന്യു കമ്മിയിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ അംഗീകരിക്കുന്ന താരിഫ് അനുസരിച്ച് ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കുന്ന വാട്ടർ ചാർജാണ് ജല അതോറിറ്റിയുടെ പ്രധാന വരുമാന മാർഗ്ഗം. 2024-25 വർഷത്തെ വാർഷിക കണക്കുകൾ പ്രകാരം 1000 ലിറ്റർ കുടിവെള്ളത്തിന് ഉൽപാദന പ്രസരണ ചെലവ് 24.56 രൂപയായിരുന്നു. അതേസമയം 1000 ലിറ്റർ കുടിവെള്ളത്തിന് വരുമാനമായി ലഭിച്ചത് 19.90 രൂപയാണ്. 1000 ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 4.66 രൂപ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
2024-2025 സാമ്പത്തിക വർഷത്തിലെ ഏകീകരിച്ച ഡി.സി.ബി പ്രകാരം കേരള വാട്ടർ അതോറിറ്റി വാട്ടർ ചാർജ് ഇനത്തിൽ ആകെ 1908.52 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഗാർഹികം-686.03 കോടി, ഗാർഹികേതരം 331.74 കോടി, വ്യാവസായികം - 26.11 കോടി, സ്പെഷ്യൽ- 7.16 കോടി, എൽ എസ് ജി ഡി 819.09 കോടി, മറ്റുള്ള 56.39 കോടി എന്നിങ്ങനൊണ് പിരിച്ചെടുത്തത്. പതിനാലാം ധനകാര്യ കമ്മീഷന്‍റെ ഗ്രാന്റിൽ നിന്നും പൊതുടാപ്പുകളുടെ വാട്ടർ ചാർജ്ജ് കുടിശികയിനത്തിൽ 719.17 കോടി രൂപ വാട്ടർ അതോറിറ്റിക്ക് അനുവദിച്ചിരുന്നു. ഈ തുക കൂടി ഉൾപ്പടെയാണ് എൽ എസ് ജി ഡി കളക്ഷനെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam