
ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളാണ് ജസ്റ്റിസ് പി സോമരാജൻ ചൊവ്വാഴ്‍ച തള്ളിയത്.
യുഎഇ കോൺസുലേറ്റുമായി പദ്ധതിയ്ക്ക് ധാരണ പത്രം ഉണ്ടാക്കിയതിൽ തന്നെ ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയുണ്ടായെന്ന് മനസ്സിലാക്കുന്നു, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്. ലൈഫ് പദ്ധതി സർക്കാരിന്‍റെ നയപരമായ തീരുമാനമാണ്. പദ്ധതി നടപ്പാക്കുന്നതിന് ധാരണപത്രം ഉണ്ടാക്കിയത് അതീവ ബുദ്ധിപരമായാണ്. അഴിമതിയ്ക്ക് പിന്നിലും ഉദ്യോഗസ്ഥരുടെ ബുദ്ധിപരമായ നീക്കമുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നും കൈക്കൂലി ഇടപാട് നടന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോൺസുലേറ്റുമായുണ്ടാക്കിയ കരാറിൽ യൂണിടാക് അടക്കം എങ്ങനെ കടന്ന് കൂടി എന്നതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പദ്ധതി നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വരുമ്പോൾ അതിൽ നിയമ പ്രശനങ്ങൾ ഉണ്ടെങ്കിലോ, വ്യക്തപരമായി ആരെങ്കിലും ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ ഉദ്യോഗസ്ഥർ ഇക്കാര്യം രേഖാമൂലം അറിയിക്കണം. എങ്കിൽ മാത്രമാകും സർക്കാരിന് മേൽ കുറ്റം ആരോപിക്കാനാകുക. ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതിയുടെ ബാധ്യത നയപരമായ തീരുമാനെമടുത്ത മുഖ്യമന്ത്രിയുടെ മേലോ മറ്റ് മന്ത്രിമാർക്കോ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam